ഓര്‍മ്മത്താളുകള്‍







ഓര്‍മ്മത്താളുകള്‍  എന്ന പേജിലുടെ ഓരോ ദിവസങ്ങളിലും എന്നിലുടെ കടന്നു പോയ ചിന്തകള്‍ ഞാന്‍ കുറിക്കാം ,..
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
11-24-2013

 നിങ്ങൾ സ്വപ്നം കാണാറുണ്ടോ? ഞാൻ ഇന്നലെ ഒരു അന്തവുംകുന്തവും ഇല്ലാത്ത സ്വപ്നം കണ്ടു. പതിവായി കാണാറുള്ളത്‌  ആന കുത്താൻ വരുന്നതും, പുലി പിടിക്കാൻ വരുന്നതും, സ്വര്ണ നിറം ഉള്ള പാമ്പിനെയും ഒക്കെ ആയിരിക്കും ചിലപ്പോൾ പരീക്ഷക്ക്‌ ചെന്ന് ഇരിക്കുമ്പോൾ ചോദ്യപേപ്പർ കണ്ടു ഉത്തരങ്ങള ഒന്നും കിട്ടാതെ കണ്ണും തള്ളി ഇരിക്കുന്നതായിരിക്കും [ ഇത് ചിലപ്പോൾ യാദാർത്ഥ്യം ആയിട്ടുണ്ട്ട്ടോ ].
   പക്ഷെ ഇന്നലെ കണ്ടത് ഇതൊന്നും അല്ല. ഇന്നലെ എനിക്ക് ഒരു കുഞ്ഞുവാവ ഉണ്ടായിന്നു സ്വപ്നം കണ്ടു ഹി ഹി. ക്രിസ്തുമസ് കേക്കും, അങ്ങനെ കണകുണ എന്തൊക്കയോ കഴിച്ചു കിടക്കാൻ നേരം ചെറിയ വയറു വേദന ഉണ്ടായിരുന്നു. ആ വേദന ആയിരിക്കും ചിലപ്പോൾ സ്വപ്നത്തിൽ എനിക്ക് പ്രസവവേദനയായി തോന്നിയത് ഹി  ഹി [പാവം ഞാൻ ]. അങ്ങനെ എല്ലാരും എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടെ രണ്ടു നഴ്സുമ്മാരെ കണ്ടു അവരോടു സംസാരിച്ചു ഇരിന്നു. അതിനിടക്ക് അമ്മ വന്നു പറഞ്ഞു പെണ്‍കുഞ്ഞു ആണെന്ന്, അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു [ഉച്ചത്തിൽ ആയോ ആവോ എനിക്കറിയില്ല] അച്ഛൻ എല്ലാര്ക്കും മിട്ടായിയും മെഡിമിക്സ് സോപ്പും കൊടുത്തു, അത് എന്തിനാണാവോ ? മൂത്ത സഹോദരൻ ഫോണിൽ ആരോടോക്കയോ സംസാരിക്കുന്നുണ്ട്. അപ്പോഴാണ്‌ ഞാനും ഒരു കാര്യം ഓര്ത്തത് എന്റെ സുഹൃത്തിനെ വിളിച്ചില്ലല്ലോ എന്ന്. അപ്പോൾ തന്നെ ഉറക്കത്തിൽ ആണേലും ആ നമ്പര് എനിക്ക് കാണാപ്പാഠം ആണേ. അങ്ങനെ ബെൽ അടിക്കുന്നതിനു ഇടയിൽ ആണ് ഞാൻ ഒരു പാട്ട് കേള്ക്കുന്നത്, ഇത് ഏതാ ഈ പാട്ട്??? ആ ഫോണിലെ പാട്ട്''കണ്ണന് നെദിക്കാൻ കദളിപ്പഴം''..എന്ന് തുടങ്ങുന്നതല്ലേ ? അപ്പോഴാണ്‌ മനസ്സിലായത്‌ അത്  വേറെ ഒന്നും അല്ല അത് എന്റെ വീടിനു അടുത്തുള്ള അമ്പലത്തിലെ സുപ്രഭാതം ആണ്. പാവം ഞാൻ അപ്പോഴേക്കും നേരം വെളുത്തു, 

എഴുന്നേറ്റു കട്ടിലിൽ കുറെ നേരം ഇരുന്നു. ചില സ്വപ്‌നങ്ങൾ നമുക്ക് തമാശ നല്കാം ചിലതു വേവലാതികളും ഇതിനു എല്ലാർ വേണ്ടാത്ത അര്ഥം കാണാൻ പോകാതിരിക്കുന്നതാണ് നല്ലത്, എന്റെ സുഹൃത്ത് അല്ലങ്കിൽ തന്നെ പറയാറുണ്ട് നീ സ്വപ്നലോകത്താണ് ജീവിക്കുന്നെ യാധാര്ത്യം മനസ്സിലാക്കണം എന്ന്. അല്ലാ ഈ സ്വപ്നത്തിനു ശേഷം ഞാൻ ചിന്തിച്ചത് എന്താണെന്നോ വാവ ഉണ്ടായ കാര്യം ഞാൻ എന്തിനാണ് ആ സുഹൃത്തിനെ വിളിച്ചു പറയുന്നത്? അപ്പോൾ എന്റെ കൂടെ ഉണ്ടാവില്ല എന്നൊരു സംശയം ഇല്ലായകയില്ലായ്കയില്ല. ആ എന്തേലും ആവട്ടെ. പക്ഷെ എണീറ്റ്‌ വന്നപ്പോൾ വീട്ടുകാരെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു, ചിറ്റ ചോദിച്ചു എന്താടീ ചിരിക്കുന്നെ എന്ന്, അടുക്കളയില നിന്ന് അമ്മ പറയുന്ന കേട്ട് വല്ല സ്വപ്നവും കണ്ടു കാണും എന്ന്, അമ്മമാര്ക്ക് കാര്യം പിടികിട്ടും അല്ലെ ? അതാണ്‌ അമ്മ. കാര്യം പറഞ്ഞപ്പോൾ എല്ലാരും കൂട്ടച്ചിരി, ചിറ്റ പറഞ്ഞു നിന്റെ സ്വഭാവം വച്ച് നിന്റെ കൊച്ചിനെ നീ പറഞ്ഞാൽ കേട്ടില്ലേൽ തല്ലി കൊല്ലും എന്ന്,  പാവം ഞാൻ അല്ലെ ,...

**********************************************************************************

പന്ത്രണ്ട്- പത്ത്- രണ്ടായിരത്തി പതിമൂന്ന്

ധന്വന്തരി മൂര്ത്തിയുടെയും സാക്ഷാൽ വൈദ്യനാഥൻ ആയ പരമശിവന്റെയും അനുഗ്രഹത്താൽ ധന്യമായ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഗ്രാമം. തക്ബീർ മുഴക്കത്തിലൂടെ മത സാഹോദര്യം അനുഭാവേധ്യമാകുന്ന പുണ്യഭൂമി. പൊട്ടിമുളക്കുന്ന ഓരോ പുൽനാംബുകളിലും ഔഷധഗുണം നിറഞ്ഞു നില്ക്കുന്നു.

വീട്ടിൽ നിന്നും ദീർഖമായ യാത്രക്കൊടുവിൽ രാവിലെ എട്ടുമണി ആയപ്പോൾ പി കെ വാരിയർ മെമ്മോറിയൽ ചാരിറ്റബിൾ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. പ്രവേശനകവാടം കടക്കുമ്പോൾ ആദ്യം കാണുന്നത് പടര്ന്നു പന്തലിച്ചു തണലേകി നില്ക്കുന്ന ഒരു മാവാണ്. രോഗപീടകളാൽ അഭയം തേടിവന്നുന്നവരെ തണൽ നല്കി സ്വീകരിക്കുന്ന മാവ്.

അൽപ്പനേരം കാത്തിരുന്ന ശേഷം സീനിയർ ഫിസിഷൻ ഡോക്ടർ സന്തോഷ്‌ അകവൂറിനെ കാണാൻ അനുമതി കിട്ടി. ഡോക്ടർ, രോഗി  ചോദ്യോത്തരങ്ങൾക്കും അപ്പുറം മുൻപ് ഒരുപാട് പരിചയം ഉള്ള പോലെ ആയിരുന്നു ഡോക്ടറുടെ സംഭാഷണം, അതിൽത്തന്നെ എന്തൊക്കയോ ആശങ്കകളും ഭീതികളും ഒഴിഞ്ഞു പോയി.രക്തം ടെസ്റ്റ് ചെയ്യാൻ കുറിപ്പ് തന്നു. മൂന്നാം നിലയിൽ ഒന്നാമത്തെ ബെഡ് എനിക്കായി ഒരുക്കിയിരുന്നു.

പന്ത്രണ്ടു കിടക്കകൾ ഉള്ള വലിയ ഒരു ഹാൾ. ഉച്ചക്ക് ശേഷം എന്നെ ചികിത്സക്കായി വിളിച്ചു. ഇളം നീല നിറത്തിൽ യൂണിഫോം അണിഞ്ഞു നില്ക്കുന്ന മൂന്നു ചേച്ചിമാർ അനിത, സജിത, പ്രീതി. പരമശിവന്റെ കൈകൾ എന്ന സങ്കൽപ്പത്തിൽ
ചികിത്സക്ക് ഉപയോഗിക്കുന്ന പാത്തിയിൽ ഞാൻ കിടന്നു, മനസ്സിൽ'' ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരിയെ നമഹ'' എന്നാ മന്ത്രം ചൊല്ലി കിടന്നു അവർ എന്നെ പിഴിച്ചിൽ എന്ന ചികിത്സ ചെയ്തു. തിരികെ റൂമിൽ എത്തി ഒരു മണിക്കൂർ മൂടിപുതച്ചു കിടക്കണം. അതാണ്‌ ഇവിടുത്തെ ചിട്ട.ഇത്തരം ചിട്ടകൾ തന്നെ ആയിരിക്കാം കോട്ടക്കലിൽ എത്തിച്ചേരുന്ന രോഗികളുടെ രോഗ ശമനത്തിന് കാരണവും.

വൈകുന്നേരം കഞ്ഞിയും പുഴുക്കും ആണ് രോഗികളുടെ ഭക്ഷണം, രാവിലെ പാലും ബ്രെഡും തരും ഉച്ചക്ക് ചോറും സാമ്പാറും,
അന്ന ദാനം മഹാദാനം. ഇവര നൽകുന്ന ഈ ഭക്ഷണവും ചികിത്സയും, ജീവനക്കാരുടെ സഹകരണവും ആണ് രോഗം മാറിപ്പോകുന്ന ഏതൊരു രോഗിയുടെയും പ്രാർഥനയും മനസ്സിന്റെ  നിറവും ആണ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ  ഉന്നതിക്ക് കാരണം.
***********************************************************************************






12 - 3  -2012

ഈ ദിവസത്തിനു എന്ത് പ്രത്യേകത എന്നല്ലേ ? ഒന്നും ഇല്ല,.. വെറുതെ ഓരോന്ന്  ഓര്‍ത്തപ്പോള്‍ എഴുതണം എന്ന് തോന്നി .പറയാന്‍ പറ്റില്ലല്ലോ ചിലപ്പോള്‍ എന്റെ കാലം കഴിഞ്ഞാല്‍ ഈ ഡയറി കുറിപ്പുകള്‍ ഒക്കെ ചിലപ്പോള്‍ ആരെങ്കിലും ഒക്കെ വായിച്ചു ആത്മ കഥയോ മറ്റോ ആക്കിയാലോ ? ഹ ഹ .

എന്തിനാണ് ഇപ്പോള്‍ ഓരോന്ന് ഓര്‍ത്തത് എന്നല്ലേ ? ആവോ ആര്‍ക്കറിയാം ... ഓര്‍ത്താല്‍ ഒരു അന്തവും ഇല്ല . ഓര്‍ത്തില്ലേല്‍ ഒരു കുന്തവും ഇല്ല .എന്നാ പോലെ ആണ് ഇപ്പൊ എന്റെ അവസ്ഥ .
ചില സൌഭാഗ്യങ്ങള്‍ നമ്മളെ തേടി എത്തുമ്പോള്‍ അതിനു തടസ്സം ആയി അസുഖങ്ങള്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഭ്രാന്തു പിടിക്കില്ലേ ,ഞാനും മനുഷ്യന്‍ അല്ലെ ,..
അല്ലാ,.. എന്താ ഇപ്പൊ ഇത്ര വലിയ സൌഭാഗ്യങ്ങള്‍ ,ഇങ്ങനെ ഒരു ജീവ വായുവും ,ചിന്താ ശക്തിയും ഇപ്പോഴും എന്നില്‍ നിലനില്‍ക്കുന്നത് അല്ലെ ഏറ്റവും വലിയ സൌഭാഗ്യം ,.കൂടാതെ ഒരു വലിയ സൌഹൃദ കൂട്ടം എനിക്കുണ്ട് .അതിലെ ഒരു സുഹൃത്തും ഡോക്ടറും അതിലുപരി ഞാന്‍ സ്വന്തം ഏട്ടനെ പോലെ കാണുന്ന ആളാണ്‌  ഡോക്ടര്‍ ശൈലജന്‍ .ഇന്ന് കുറച്ചു നേരം ഏട്ടനോട് സംസാരിച്ചു .ഏട്ടന്‍ പറഞ്ഞു ഏതു കാര്യവും പോസിറ്റിവ്‌  ആയി കാണണം എന്ന് . പൊതുവേ ഞാന്‍ അങ്ങനെ തന്നെ ആണ് .അപ്പോഴും ഇപ്പോഴും ഇപ്പോഴും ,..
വര്‍ഷങ്ങളോളം രാവും പകലുമന്യെ വേദന ശരീരത്തില്‍ അന്ഗ്നി നൃത്തം ആടിയപ്പോഴും ,ഇനി ഇവിടുന്നു എഴുന്നേറ്റു നടന്നാല്‍ എന്ത് ഒക്കെ ചെയ്യണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു ,എനിക്ക് ഇങ്ങനെ വന്നല്ലോ എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല ,കാരണം അന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്നപ്പോള്‍ പ്രാര്തനയ്ക്ക് ആയി രണ്ടു സിസ്റ്റര്‍മാര്‍ വരുമായിരുന്നു ,അവര്‍ക്ക് എന്നെ വലിയ ഇഷ്ട്ടം ആയിരുന്നു ,കാരണം ആ വേദനയിലും ഞാന്‍ ചിരിക്കുമായിരുന്നു .ഒരിക്കലും ദൈവത്തെ കുററം പറഞ്ഞിട്ടില്ല .കാരണം അന്ന് മുതല്‍ ആണ് ഞാന്‍ അറിഞ്ഞത് രോഗങ്ങള്‍ കൊണ്ട് കഷ്ട്ടപ്പെടുന്നവരും അവരെക്കാള്‍ അവരെ നോക്കുന്നവര്‍, അവരുടെ ബന്ധുക്കള്‍ ഇവരുടെ എല്ലാം വിഷമങ്ങള്‍ .അവര്‍ ചോദിക്കും എനിക്ക് ഇങ്ങനെ വന്നതില്‍ വിഷമം ഉണ്ടോ എന്ന് ,ഞാന്‍ ചിരിച്ചു കൊണ്ട് പറയും എനിക്ക് ഇത്ര അല്ലെ വന്നുള്ളൂ ,എന്നെക്കാള്‍ അവശ നിലയില്‍ ഉള്ളവര്‍ എത്ര ഉണ്ട് ഒരു തുള്ളി വെള്ളം പോലും ഇറക്കാന്‍ സാധിക്കാത്തവര്‍,തന്റെ അസുഖം  എന്താണെന്ന് പോലും അറിയാതെ വേദന കൊണ്ട് കരയാന്‍ മാത്രം അറിയാവുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ഇല്ലേ ,അവരെക്കാള്‍ എത്രയോ ഭേദം  ആണ് ഞാന്‍  എന്ന് പറയും ,അതിനേക്കാള്‍ ഒക്കെ ഉപരി എന്നെ നോക്കാന്‍ എന്റെ മാതാ പിതാക്കള്‍ ഇല്ലേ ,ചികിത്സ നല്‍കാന്‍ നല്ല ഡോക്ടര്‍മാര്‍ ഇല്ലേ ,..ഇതൊക്കെ ലഭിക്കാതെ തെരുവില്‍ കഴിയുന്നവരെ ഞാന്‍ ഓര്‍ക്കും .
ഇങ്ങനെ തന്നെയാണ് ഇതുവരെ ചിന്തിച്ചു വന്നത് ,പക്ഷെ ഇടയ്ക്കു എപ്പോഴോ ഞാന്‍ അല്‍പ്പം സ്വാര്‍ത്ഥ ആയോ എന്നൊരു തോന്നല്‍ ,..ആഗ്രഹങ്ങള്‍ ആണ് എല്ലാ ദുഖത്തിനും ഹേതു എന്നല്ലേ ,..അല്ലാ എന്താ ഇപ്പൊ അത്ര വലിയ ആഗ്രഹം എന്നല്ലേ ,അത്ര വലുതൊന്നും അല്ലാട്ടോ ,ഏതൊരു പെണ്‍കുട്ടിയും കാണുന്ന സ്വപ്‌നങ്ങള്‍ ഒക്കെ തന്നെ ,അതിനു എല്ലാവരുടെയും ഭാഗത്ത് നിന്നും പച്ചക്കൊടി കണ്ടപ്പോള്‍ കുറെ സ്വന്പങ്ങള്‍ കണ്ടു .വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ ആണ് തോനുന്നത് ,''നമ്മുടെ പരിമിതികള്‍ നമ്മള്‍ മറക്കരുതായിരുന്നു'' ,അത് മറ്റൊരാള്‍ വിളിച്ചു പറയുമ്പോള്‍ ആണ് നോവുന്നത് .അതുവരെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല ഞാന്‍ ഒരു രോഗി ആണെന്ന് .അതൊരു പ്രത്യേക കാലഖട്ടത്തിലെ ഒരു അവസ്ഥ മാത്രം ആയിട്ടെ ഞാന്‍ കണ്ടിട്ടുള്ളു ,ഹും സാരമില്ല പോട്ടെ ,.എനിക്ക് ഇനിയും ചെയ്തു തീര്‍ക്കാനുള്ള പദ്ധതികള്‍ ദൈവം കണ്ടിട്ടുണ്ട് ,എനിക്ക് അത് ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും എന്ന് ദൈവത്തിനു അറിയാം ,അതെല്ലേ എന്നെ തിരഞ്ഞു എടുത്തതും ,..
എങ്കിലും മനസ്സിലെ ''താരാട്ടിന്റെ'' താളം ഇടയ്ക്ക് വച്ച് പിഴയ്ക്കുന്നത് ഞാന്‍ അറിയുന്നുണ്ട് ,..














,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

12 - 11 - 2012
ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ജീവിതത്തില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന ദിവസം , അതെ ആദ്യമായി ഒരു പെണ്ണുകാണല്‍ ചടങ്ങിനു നിന്ന് കൊടുത്തു.




**********************************************************************************





 7 -13 -2012
മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍ നേര്‍ത്ത നിലാവില്‍ എന്റെ മനസ്സിലെ മുല്ല വള്ളിയില്‍ ഒരു കുഞ്ഞു മുട്ട് ഉണ്ടായി .എനിക്ക് മാത്രം താലോലിക്കാനായി ഒരു ''കുഞ്ഞു '' മുട്ട് .നാളിതു വരെ ഇത്തരം ഒരു തീവ്ര വികാരം മനസ്സില്‍ തോന്നിയിട്ടില്ല .എല്ലാ കുട്ടികളെയും ഇഷ്ട്ടം ആയിരുന്നു അവരെ കൊന്ജിക്കാന്‍ അവരോടൊപ്പം കളിക്കാന്‍ അത്രേ താല്‍പ്പര്യം ഉണ്ടായിരുന്നുള്ളൂ .പക്ഷെ ഇന്ന് ഇപ്പൊ ,...ആ ചിന്ത മനസ്സിലേക്ക്  കടന്നു വരുമ്പോള്‍ അടിവയറില്‍ ഒരു മിന്നല്‍ ഇതുവരെ തോന്നാത്ത ഒരു അനുഭൂതി ,..ചിപ്പിക്കുള്ളിലെ മുത്തുപോലെ അവളെ ഞാന്‍ എന്റെ വയറ്റില്‍ ഒളിപ്പിക്കും .അവളുടെ ഓരോ സ്പന്ദനവും എനിക്ക് അറിയാം .ഒടുവില്‍ ഒരുനാള്‍ തീവ്രമായ വേദനയിലും ഞാന്‍ ചിരിക്കും ,ആദ്യമായ് അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ .മാറോടു ചേര്‍ത്തു പാലമൃത് ഊട്ടുമ്പോള്‍ അവളുടെ പുഞ്ചിരി കാണുമ്പോള്‍ ആ നിമിഷത്തെക്കാള്‍ ധന്യമായതൊന്നും ജീവിതത്തില്‍ വേറെ ഇല്ലെന്നു തോന്നും .അച്ഛന്റെ നെഞ്ചു തൊട്ടില്‍ ആക്കി എന്റെ മോള്‍ ഉറങ്ങും .വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാന്‍ കണ്ണ്‍ നിറയെ ആസ്വദിക്കും .സമൂഹത്തിലും മറ്റു എല്ലാനിലയിലും നീ മുന്നില്‍ ആവണം എന്ന് അച്ഛന്‍ ആഗ്രഹിക്കുമ്പോഴും അമ്മയ്ക്ക് നീ നല്ല ഒരു കുടുംബിനി ആയി കാണാന്‍ ആണ് ഇഷ്ട്ടം .വിരിയാന്‍ പോകുന്ന ആ മുല്ലമുട്ടിനു വേണ്ടി കാത്തിരിക്കാം ഗുരുവായൂരപ്പന്‍ ആ പ്രസാദം നല്‍കും എന്ന പ്രാര്‍ഥനയോടെ മാത്രം കാത്തിരിക്കുന്നു ,...





...................................................................................................................................................................
ഒന്ന് - ആറ് -രണ്ടായിരത്തി പന്ത്രണ്ട്


ആരും ആരെയും സ്നേഹിക്കുന്നില്ല അവനവനെ തന്നെ അല്ലാതെ ,...

 അവനു ഞാന്‍ ഇല്ലാതെയും ജീവിക്കാം ,..പക്ഷെ എനിക്ക് അവന്‍ ഇല്ലാതെ ,....

...............................................................................................................

പതിനെട്ട് -അഞ്ചു -രണ്ടായിരത്തി പന്ത്രണ്ട്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്ന് എന്റെ നിശാഗന്ധി വിരിയും ,...

ചെടിയില്‍ രണ്ടു മുട്ടുകള്‍ ഉണ്ട് അതില്‍ ഒന്ന് ഇന്ന് നിശയില്‍ വിരിയും ,..
പാട്ടുകള്‍ പാടണം എന്ന് തോനുന്നുമ്പോള്‍ ആദ്യം മനസ്സില്‍ തോനുന്ന പാട്ടും നിന്നെ കുറിച്ചാണ് ,...നിശാഗന്ധി ,..
'' ഭുമിയെ സ്നേഹിച്ച ദേവാങ്ങന  ഒരു 
  പൂവിന്റെ ജന്മം കൊതിച്ചു 
  ഒരുവരും അറിയാതെ വന്നു മണ്ണില്‍ 
  ഒരു നിശാ ഗന്ധിയായ് കണ്‍‌തുറന്നു ,...
അതിന്റെ അവസാന വരികള്‍ മനസ്സില്‍ ഒത്തിരി നൊമ്പരം നിറയ്ക്കുന്ന ഒന്നാണ് ,..
'' സ്നേഹിച്ചു തീരാത്തൊരു ആത്മാവിന്‍ ഉള്‍ക്കടല്‍ 
  ദാഹവും ആയവള്‍ നിന്നു,..''
ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് ഈ വരികള്‍ ,.. നിന്നെ പോലെ സ്നേഹിച്ചു തീരാത്ത ഒരു ആത്മാവായും ഈ ഞാനും ,.........
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''








ഇന്നലെ മെയ്‌ ഒന്‍പതാം തിയതി ,എന്റെ ഉണ്ണിമോളുടെ പിറന്നാള്‍ ആയിരുന്നു ,അവള്‍ക് അഞ്ചു വയസ്സ് തികഞ്ഞു ,ആരാ ഈ ഉണ്ണിമോള്‍ എന്നല്ലേ എന്റെ ചാച്ചന്റെ മകള്‍ ആര്‍ച്ച ,..ഞങ്ങള്‍ ഉണ്ണി മോളെ എന്ന് വിളിക്കും .
ജന്മം കൊടുക്കാതെ സ്നേഹ ബന്ധം കൊണ്ട് മാത്രം ഒരു സ്ത്രീക്ക് അമ്മയാകാന്‍ സാധിക്കുമോ ? അറിയില്ല പക്ഷെ എനിക്ക് അവള്‍ അങ്ങനെയാണ് ,....



3 comments:

  1. പ്രസവിക്കാതെയും അമ്മയാകാം ഹൃദയം കൊണ്ട് .....സ്നേഹം കൊണ്ട്..ജീവിതം കൊണ്ട്..


    ഓരോ വാക്കിലും നിറയുന്ന അത്മാര്തത തൊട്ടറിയാന്‍ കഴിയുന്നുണ്ട്...കൂടുതല്‍ എഴുതൂ

    ReplyDelete
  2. രസകരമായി വായിച്ചു പോകാൻ തോന്നുന്ന ഏതാനം ബ്ലോഗ്ഗുഗിൽ ഒന്നാണ് ഓർമ്മത്താളുകൾ 💝

    ReplyDelete